കൊച്ചി: വേതന വര്‍ധനവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ഒന്‍പത് ദിവസമായി നടത്തി വന്ന സമരം വിജയകരമായി അവസാനിപ്പിച്ചു. ബോണസായി 8.33 ശതമാനവും എക്‌സ്‌ഗ്രേഷ്യ 11.66 ശതമാനവും ആയി സര്‍ക്കാര്‍ തീരുമാനിച്ചത് കമ്പനി അധികൃതര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് ധാരണയായത്.
ഈ മാസം 21ന് ബോണസ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ മൂന്നുവട്ടം ചര്‍ച്ച നടത്തിയിട്ടും തൊഴിലാളികളും കമ്പനിയും തമ്മില്‍
ധാരണയായിരുന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെനേതൃത്വത്തില്‍ വൈകീട്ട്
അഞ്ചരയോടെ വീണ്ടും ചര്‍ച്ച നടത്തിയത്.
ഭവന, ചികിത്സാ സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിയെടുക്കും. തൊഴിലാളികള്‍ ആവശ്യപ്പെട്ട കൂലിവര്‍ധനവില്‍ ഒരുദിവസം കൊണ്ട് തീരുമാനമെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പള വർധന എത്രയും വേഗം ചർച്ചചെയ്ത് തീരുമാനിക്കും. ഇതിനായി
പ്ലാന്റേഷൻ കമ്മിറ്റിയുമായി 26ന് ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി
അറിയിച്ചു.
ബോണസ് പുനസ്ഥാപിക്കുക, അത് 20 ശതമാനമായി നിജപ്പെടുത്തുക, ദിവസക്കൂലി 232 രൂപയില്‍ നിന്നും 500 രൂപയായി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു തൊഴിലാളികളുടെ ആവശ്യങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊണ്ടത്.
രാവിലെ മൂന്നാറിലെ സമരവേദിയിലെത്തിയ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരക്കാര്‍ക്കൊപ്പം ഇരുന്നിരുന്നു. ഉച്ചക്ക് സമരക്കാരെ കാണാനെത്തിയ മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ സമരവേദിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.തുടര്‍ന്ന് പ്രശ്‌നപരിഹാരം ആയിട്ടുപോയാല്‍ മതിയെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച് മന്ത്രിയും സമരവേദിയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു.