കോഴിക്കോട്: ഉറിആക്രമണത്തില്‍ 18 ഭാരത ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ അപലപിച്ച് നരേന്ദ്ര മോദി. ഉറി ആക്രമണത്തിന് രാജ്യം മറുപടി നല്‍കും. ഇന്ത്യ
ഭീകരവാദത്തിനു മുന്നില്‍ മുട്ടുമടക്കില്ല. ഉറി ആക്രമണം രാജ്യം ഒരിക്കലും
മറക്കില്ല. 18 ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ല. ഉറി ഭീകരാക്രമണം
പാക്കിസ്ഥാന്റെ സഹായത്തോടെയാണ് നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിലാണ് മോദി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാകാന്‍ ഭൂകണ്ഡത്തിലെ എല്ലാ രാജ്യങ്ങളും പരിശ്രമിക്കുന്നു. എന്നാല്‍ ഒരു രാജ്യം മാത്രം ഭൂകണ്ഡത്തില്‍ അശാന്തിയും രക്തപുഴയും ഒഴുക്കാന്‍ ശ്രമിക്കുന്നെന്ന് മോദി വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ ഭീകരതയെ കയറ്റുമതി ചെയ്യുകയാണ്. ഭീകരരുടെ ഒളിത്താവളമായി പാക്കിസ്ഥാന്‍ മാറിയിരിക്കുന്നെന്നും മോദി കുറ്റപ്പെടുത്തി.
പാക്കിസ്ഥാനും ഭാരതവും ഒരേ വര്‍ഷമാണ് സ്വാതന്ത്ര്യം നേടിയത്. എന്നാല്‍ ഭാരതത്തിന്റെ വികസനം എന്തു കൊണ്ടാണ് പാക്കിസ്ഥാനില്‍ ഇല്ലാത്തതെന്ന് നേതാക്കളോട് പാക്ക് ജനത ചോദിക്കണമെന്നും മോദി പറഞ്ഞു.
യുദ്ധത്തിന് ഇന്ത്യ തയാറാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും
ഇല്ലാതാക്കാനുള്ള യുദ്ധത്തിനു വെല്ലുവിളിക്കുകയാണ്. ഈ യുദ്ധം ഒന്നിച്ചു
നടത്താം. ആരാണ് വിജയിക്കുകയെന്നുനോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉറി
ആക്രമണത്തിനു ശേഷം പ്രധാനമന്ത്രി ആദ്യമായാണ് രാജ്യത്തെ അഭിസംബോധന
ചെയ്യുന്നത്.
കേരളം തനിക്ക് പവിത്രമായ വികാരമാണെന്നും മലയാളികളുടെ അധ്വാനശീലം വിദേശ രാജ്യങ്ങളില്‍ പോലും പ്രശംസ നേടിയിട്ടുണ്ടെന്നും മോദി പറഞ്ഞു.