തിരുവനന്തപുരം:ദേശീയ ഭക്ഷ്യ ഭദ്രതാനിയമത്തിന്റെ പേരില്‍ കേരള ജനസംഖ്യയിലെ ഭൂരിപക്ഷത്തെയും റേഷന്‍ സമ്പ്രദായത്തില്‍നിന്നും നിയമപരമായി ഒഴിവാക്കുന്ന കേന്ദ്രനയം ജനദ്രോഹമാണ് അതിനാൽ ജനങ്ങളുടെ അരി മുട്ടിക്കുന്ന നീക്കം കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നവംബര്‍ ഒന്നുമുതല്‍ കേന്ദ്രനിയമം സംസ്ഥാനത്ത് നിര്‍ബന്ധിതമാക്കാനുള്ള പുറപ്പാട് സംസ്ഥാനത്തിന്റെ റേഷനരിവിഹിതം വന്‍തോതില്‍ വെട്ടിക്കുറക്കുന്നതാണ്. നിയമം നടപ്പാക്കുമ്പോള്‍ കേരളത്തിലെ പട്ടണപ്രദേശങ്ങളിലെ അമ്പത് ശതമാനവും ഗ്രാമങ്ങളില്‍ 25 ശതമാനവും കുടുംബങ്ങള്‍ റേഷന്‍ സമ്പ്രദായത്തില്‍നിന്നും പുറത്താകും. 1965 മുതല്‍ സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം നിലവിലുള്ളതും പൊതുവിതരണസമ്പ്രദായം ശക്തമായതുമായ കേരളത്തില്‍, സംസ്ഥാനത്തിന്റെ സവിശേഷതകള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ കടകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയില്‍ മാന്യമായ കമ്മീഷന്‍ അവര്‍ക്ക് കൊടുക്കേണ്ടതുണ്ട്. റേഷന്‍ സംവിധാനം മുന്നോട്ടുകൊണ്ടുപോകാന്‍ അതാവശ്യമാണെന്ന് പറഞ്ഞ കോടിയേരി കേന്ദ്രസര്‍ക്കാരിന്റെ ഈ കേരളവിരുദ്ധ നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ കേരളീയരോടും അഭ്യര്‍ത്ഥിച്ചു.