തിരുവനന്തപുരം: യുണിവേഴ്സിറ്റി കോളേജിൽ മുമ്പ് എസ്എഫ്ഐ ഇല്ല എഐഎസ്എഫ് മാത്രമേയുള്ളു. അപ്പോഴുള്ള തെരെഞ്ഞെടുപ്പിൽ വിജയിച്ച നല്ല പാരമ്പര്യമാണ് നമുക്കുള്ളത്. വിദ്യാർത്ഥി വിപ്ലവപ്രസ്ഥാനം എന്ന നിലയിൽ ഒത്തുരുമയോട് പ്രവർത്തിക്കേണ്ട കാലത്ത് എസ്എഫ്ഐക്കാർ തൻപ്രമാണിത്തവും സങ്കുചിത താൽപ്പര്യങ്ങളും വച്ചുപുലർത്തുകയാണ്. എന്ന് സി ദിവാകരൻ എംഎൽഎ. എസ്എഫ്ഐ ഗുണ്ടായിസത്തെ ചെറുക്കുക സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക എന്നാവശ്യപ്പെട്ടു എഐഎസ്എഫ് സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ ജനാധിപത്യ സംരക്ഷണ വിദ്യാർത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. ഇവിടെ ഏകകക്ഷി ഭരണമല്ലെന്ന് പോലീസ് മനസ്സിലാക്കണം. പോലീസ് കുറ്റക്കാർക്കെതിരെ കേസെടുക്കണം. എൽ ഡി എഫിന്റെ പ്രവർത്തകരായി മാറാൻ എസ്എഫ്ഐയോട് ഞാൻ ആവശ്യപ്പെടുന്നു. എസ്എഫ്ഐ വർഗശത്രുക്കളെപ്പോലെയാണ് എഐഎസ്എഫ്കാരെ നേരിട്ടത്. എഐഎസ്എഫ്ക്കാർ വർഗശത്രുക്കളല്ലെന്ന് നേതാക്കൾ പറഞ്ഞു മനസിലാക്കണമെന്നും എംഎൽഎ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിൽ തിരെഞ്ഞെടുപ്പ് നാമനിർദേശപത്രിക സമർപ്പിക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ പ്രതിഷേധിച്ചാണ് സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫ് കൂട്ടായ്മ സംഘടിപ്പിച്ചത്. പാളയം രക്‌തകസാക്ഷി മണ്ഡപത്തിൽ നിന്നും എസ്എഫ്ഐക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനമായാണ് പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത്. ജില്ലാ സംസ്ഥാന നേതാക്കൾ നേതാക്കൾ സംസാരിച്ചു