തൃശ്ശുര്‍:പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മൂക്കില്‍ മുറിവേറ്റ പാടുണ്ടായിരുന്നെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നു എന്ന് സഹപാഠികളും ബന്ധുക്കളും ആരോപണം ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തല്‍ ഗൗരവമുള്ളതായി. ജിഷ്ണു പ്രണോയിയുടെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. ശരീരത്തില്‍ മറ്റ് പരിക്കുകള്‍ കണ്ടെത്തിയിട്ടില്ല. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സാങ്കേതിക സര്‍വ്വകലാശാലാ സംഘവും യുവജന കമ്മീഷനും ഇന്ന് കോളെജില്‍ തെളിവെടുപ്പ് നടത്തും.
മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിന്റെ പ്രാഥമിക
നിഗമനങ്ങളാണ് ഫോറന്‍സിക് വിദഗ്ധര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.
പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും അന്വേഷണ സംഘം ഇതു
സംബന്ധിച്ച് കൂടുതല്‍ വ്യക്തത തേടും.
കോപ്പിയടി ആരോപിച്ചുള്ള കോളജ് അധികൃതരുടെ പീഡനം കാരണം കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു ജീവനൊടുക്കിയതാണെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ, കെഎസ്യു വിദ്യാര്‍ഥി സംഘടനാ
പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും കോളജിന്റെ
ജനലുകളും വാതിലുകളും തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.