കൊച്ചി: ഗൈഡിൽ നിന്ന് കീറിയെടുത്ത പേജുകളുമായി എത്തിയ ഐ.ജിയെ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിട്ടു. കളമശ്ശേരി സെന്റ് പോള്‍സ് കോളജിലാണ് സംഭവം. രാവിലെ പത്തുമണിക്ക് എല്‍.എല്‍.എം ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനെത്തിയ തൃശ്ശൂര്‍ റേഞ്ച് ഐ.ജി ടി.ജെ ജോസിന്റെ പക്കല്‍ നിന്നാണ് ഇൻവിജിലേറ്റർ ടെറൻസ് ഗൈഡില്‍ നിന്നുള്ള പേജുകള്‍ കണ്ടെത്തിയത്.
എന്നാല്‍ ആരോപണം ഐ.ജി നിഷേധിച്ചു. താന്‍ പിടിയിലായിട്ടില്ല. ഇന്ന് പരീക്ഷ എഴുതി. നാളെയും പരീക്ഷ എഴുതും ഐ.ജി പറഞ്ഞു. പരീക്ഷ കഴിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന അധ്യാപകരോടു അടുത്ത പരീക്ഷയെക്കുറിച്ചു സംസാരിച്ചതാണ്. അപ്പോഴൊന്നും ആരും ഇതേക്കുറിച്ചെന്നോടു പറഞ്ഞിട്ടില്ല. എങ്ങിനെ പിന്നീടു ഇത്തരമൊരു തെറ്റായ വാർത്ത വന്നുവെന്നറിയില്ലെന്നു അദ്ദേഹം പറഞ്ഞു.
ഐ.ജി പിടിയിലാകുന്ന സമയത്ത് ഇൻവിജിലേറ്റര്‍ക്ക് അത് ഐ.ജിയാണെന്ന് അറിയില്ലായിരുന്നു. ഇക്കാര്യം സര്‍വകലാശാല അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് കോളജ് പ്രിന്‍സിപ്പാളിന്റെ തീരുമാനം.
സംഭവം ഡിജിപി കെ.എസ്.ബാലസുബ്രഹമണ്യം സ്ഥിരീകരിച്ചു. ഐജിയുടെ കോപ്പിയടി ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷാ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മഹാത്മാഗാന്ധി സര്‍വകലാശാല വി.സി ഡോ.ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു.