ന്യൂഡൽഹി∙ മാധ്യമങ്ങൾക്കെതിരെ നീങ്ങാനുള്ള ഡൽഹി സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനം.
മാനനഷ്ട കേസ് വന്നപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സുപ്രീം കോടതിയിൽ വാദിച്ച കേജ്‌രിവാൾ ഇപ്പോൾ മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ പ്രവർത്തിക്കുകയാണെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രി, മന്ത്രിമാർ, സർക്കാർ എന്നിവയുടെ അന്തസ്സ് മോശമാക്കുന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നാൽ നിയമപരമായി നേരിടണമെന്ന് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ അടുത്തിടെ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇക്കാര്യത്തിൽ നിയമവകുപ്പ് വാർത്തയുടെ സ്വഭാവം പഠിച്ച് നിയമനടപടി വേണ്ടവ കണ്ടെത്തി മുന്നോട്ടു പോകും.
ആംആദ്മി പാർട്ടിക്കെതിരെ മാധ്യമങ്ങൾ ഗൂഢാലോചന നടത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേജ്‌രിവാൾ ആരോപിച്ചിരുന്നു. മാധ്യമങ്ങളുടെ പക്ഷപാതം തുറന്നുകാട്ടാൻ പൊതുവിചാരണ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സുപ്രീം കോടതിയിൽ കേജ്‌രിവാൾ ഹർജി നൽകി ദിവസങ്ങൾക്കു ശേഷമാണ് സർക്കാർ സർക്കുലർ പുറത്തിറക്കുന്നത്.
അതേസമയം, സർക്കുലറിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. കേജ്‌രിവാളിന് മാധ്യമങ്ങളെ ഭയമാണെന്ന് കോൺഗ്രസ് പറഞ്ഞു. കുഴപ്പമുണ്ടാക്കാനുള്ള കേജ്‌രിവാളിന്റെ ശ്രമമാണിതെന്ന് ബിജെപി പറഞ്ഞു.