തിരുവനന്തപുരം:ആദ്യകാല അധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരനും സ്വാതന്ത്ര്യസമരസേനാനിയും മാതൃകാ കമ്മ്യുണിസ്റ്റുകാരനുമായിരുന്ന പി.ആർ. നമ്പ്യാരുടെ പേരിൽ എകെഎസ്ടിയു നൽകുന്ന മൂന്നാമത് പുരസ്‌കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ അർഹനായി. കവി കുരീപ്പുഴ ശ്രീകുമാർ, പത്രപ്രവർത്തക ശ്രീദേവിപിള്ള എന്നിവരാണ് മുമ്പ് പുരസ്‌കാരത്തിന് അർഹരായവർ . 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരി ഒമ്പതിന് വൈകിട്ട് എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ വച്ച് പുരസ്‌കാരം സമർപ്പിക്കും. ഡോ. വി വള്ളിക്കാവ് മോഹൻ ദാസ് ചെയർമാനായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.
ആശയപരമായും രൂപപരമായും മികച്ച സിനിമകൾ സംവിധാനം ചെയ്തയാളാണ് കമൽ . അദ്ദേഹത്തെ കമാലുദ്ദീൻ ആക്കുന്നതും പാകിസ്ഥാനിലേക്ക് പോകാൻ നിർദ്ദേശിക്കുന്നതും തികഞ്ഞ അസഹിഷ്ണുതയാണ്. അതുകൊണ്ട്തന്നെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ അസഹിഷ്ണുത സൃഷ്ടിക്കുന്നവർക്കെതിരെ തികഞഞ്ഞ ജാഗ്രത പുലർത്തണമെന്ന് ആഗ്രഹിക്കുന്നു. പ്രശസ്തമായ സിനിമകളിലൂടെ കേരളീയരുടെ മനസ്സിൽ ഇടംനേടിയ കലാകാരൻ കമലിനെ ഈ പുരസ്‌കാരത്തിലൂടെ ആദരിക്കുമ്പോൾ നമുടെ വിദ്യാഭ്യാസ സാംസ്‌കാരിക മണ്ഡലത്തിൽ വളർന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രതിരോധമാണ് എകെഎസ്ടിയു പ്രഖ്യാപിക്കുന്നത് .